മാല്‍സൂപ്പിയന്‍ ഗാഥകള്‍

Monday, 25 September 2017

Dr. ദാദാസാഹേബ് അംബേദ്കർ, ഒരു മനുഷ്യന്റെ കഥ പറഞ്ഞ സിനിമ

Dr. ദാദാസാഹേബ് അംബേദ്കർ, ഒരു മനുഷ്യന്റെ കഥ പറഞ്ഞ സിനിമ

Dr. ദാദാസാഹേബ് അംബേദ്കർ

മമ്മൂക്ക അഭിനയിച്ച ചിത്രം എന്ന നിലയ്ക്ക് ആണ്  യൂ ട്യൂബിൽ തിരഞ്ഞ് ''ഡോ. ബാബാസാഹേബ് അംബേദ്കർ '' എന്ന അംബേദ്കറുടെ ജീവിത കഥ പറയുന്ന ചിത്രം കണ്ടത്.  Jabbar Patel സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കണ്ടു കഴിഞ്ഞപ്പോൾ സമകാലിക ഇന്ത്യയിൽ പ്രദർശിപ്പിക്കപ്പെടേണ്ട, ചർച്ചചെയ്യപ്പെടേണ്ട ഒരു ചലച്ചിത്രമാണ് അംബേദ്കറുടെ ജീവിതം എന്ന  തിരിച്ചറിവായിരുന്നു മുന്നിൽ നിന്നത്.

  അമേരിക്കയിലെ പഠനകാലം മുതൽ മരണം വരെ ഉള്ള ആ ജീവിതത്തിന്റെ ചലചിത്രഭാഷ്യം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം കൂടിയാകുന്നു. ചരിത്രവും സംസ്കാരവും എല്ലാം ഒരൊറ്റശില വിഗ്രഹമായി പ്രചരിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം.

ഏതുതരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന കാഴ്ചക്കാർക്കും പൂർണമായും മുഴുകിയിരുന്ന് കണ്ടു തീർക്കാവുന്ന ചിത്രംതന്നെയാണ് ബാബാസാഹേബ് അംബേദ്കർ. ഒപ്പം പ്രേക്ഷകനെ പല പല യാദാർത്ഥ്യങ്ങളിലേയ്ക്കും കൈ പിടിച്ചുയർത്തുന്നതിലും ചിത്രം സഹായിക്കും.

നാം അനുഭവിക്കാത്ത, എന്നാൽ ഇന്ന് വളരെ വേഗത്തിൽ കേരള സമൂഹത്തേയും കീഴടക്കി കൊണ്ടിരിക്കുന്ന പല ദുർഭൂതങ്ങളി നിന്നും അകലം പാലിക്കാനുള്ള വിവേകം ചിത്രം പകർന്നു തരുന്നു.

മമ്മൂക്കയുടെ അഭിനയം പരാമർശിക്കാതെ ഇത്രയും പറഞ്ഞതിൽ പിണക്കം തോന്നരുത്. വളരെ തന്മയത്വത്തോടെ ബാബാ സാഹേബ് നെ പുനർസൃഷ്ടിക്കാൻ മമ്മൂട്ടി എന്ന മഹാനടന് കഴിഞ്ഞു. സംഭാഷണങ്ങളുടെ ഗാംഭീര്യവും കാലഘട്ടത്തിനും മഹാനായ ആ ലോക നായകനും ഇണങ്ങുന്ന ശരീരഭാഷയും മമ്മൂട്ടി എന്ന നടനിൽ സംവിധായകൻ അർപ്പിച്ച വിശ്വാസം ഒട്ടും തെറ്റിയില്ല എന്നതിന് തെളിവാണ്.

എല്ലാ അഭിനേതാക്കളും മികവിന്റെ പാരമ്യത്തിൽ നിന്നപ്പോൾ മേക്കപ്പ്, വസ്ത്രാലങ്കാരം പ്രത്യേകം പ്രശംസ അർഹിക്കുന്നു. 

ഇത്തരം ഒരു വലിയ സിനിമ യാദാർത്ഥ്യമാക്കിയ കലാകാരന്മാർക്കും അതിന് അവസരമൊരുക്കിയവർക്കും നന്ദി.

ഇത് അത്ഭുതങ്ങൾ കാണിക്കുന്ന ഒരു നായകന്റെ സിനിമയല്ല..... അത്ഭുതമായ ഒരു മനുഷ്യന്റെ സിനിമയാണ്.

Friday, 8 September 2017

കാട്

മൂന്ന് മൈലപ്പുറത്ത് ഇണങ്ങൻപാറയെന്നൊരു പാറ ഉണ്ടെന്നും അതു കഴിഞ്ഞാൽ കരിയാണ്ടി ചാത്തന്റെ അതിരാണെന്നും പ്രതാപൻ പറഞ്ഞിട്ട് പിന്നും ഒരു മണിക്കൂർ തികയുന്നു. ഓരോ ചുവടും കരുകരുത്തൻ കാടകങ്ങളിലേയ്ക്കാണ് നീളുന്നത്. വഴിതെറ്റിയോ എന്ന് മൈലാണ്ടിക്കും സംശയമാണോ! 'എവനൊരു വെറും മാമ... കാട്ടിലെ വഴി തേടാൻ ഇവനെ കൂട്ടുപിടിച്ച നെന്നെ പറഞ്ഞാൽമതി'. പ്രതാപനെ നോക്കി ജോബി പുലയാട്ടു പറയൽ തുടങ്ങി. 'അടുത്തൊരു പാറകണ്ടാൽ ഇവള് മാർടെ പരിപാടീം തീർന്നിട്ട് തിരിച്ച് നടക്കാര്ന്ന് ' അടിവാരത്ത്ന്ന് കൂടെക്കൂട്ടിയ പെണ്ണുങ്ങളെ നോക്കി ജോബി.
അടിവാരത്ത് പെണ്ണുങ്ങളെ കൂട്ടികൊടുക്കുന്നവനാണ് മുനിയാണ്ടി. കാടുകയറി ശീലമില്ല. പണ്ടെന്നോ കേറിവന്ന ഒരു ഓർമവച്ച് കൂടെ കയറുന്നോന്ന് പ്രതാപൻ ചോതിച്ചപ്പൊ സമ്മതിച്ചതാ. ഞാൻ അറിഞ്ഞിരുന്നില്ല, മൂന്ന് പെണ്ണുങ്ങളെ കൊണ്ടുവരാൻ പ്രതീപൻ ശട്ടം കെട്ടിയിരുന്നു. എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഞാൻ നേരേ കാടുകയറി. മുനിയാണ്ടി കൊണ്ടുവന്ന മൂന്നെണ്ണത്തിൽ നിന്ന് രണ്ടെണ്ണത്തിനെ പ്രതീപനും ജോബിയും കണ്ണും കണ്ണും നോക്കി തിരഞ്ഞുനിര്‍ത്തി ശേഷിച്ചവളെ തിരിച്ചയച്ചു.

ഇത്തരം കഥകളില്‍ പ്രതാപന്‍ എന്ന പേര് ഒരു ക്ലീഷേ ആയതിനാലും എഴുത്തുകാരന്‍ തുടക്കത്തിലേ ഒരു സ്വയം പുകഴ്ത്തല്‍ മനോഭാവവും സദാചാര വമ്പത്തംപറച്ചിലിന്‍റെ സൂചനയും നല്‍കിത്തുടങ്ങിയതിനാലും കഥക്കൂട്ടം പിരിച്ചുവിട്ടിരിക്കുന്നു...

Saturday, 2 September 2017

യക്ഷി

യക്ഷി 

(കഥ....... ഹരികൃഷ്ണൻ ജി. ജി.......)

മുറ്റത്തെ അയണിപ്ലാവിന്റെ നെറുകന്തലയ്ക്കിട്ട് ഊക്കനൊരു മേട്ട് മേട്ടിക്കൊണ്ട് ഇടി കറണ്ടിനേയുംകൊണ്ട് കടന്നുകളഞ്ഞു. മുങ്ങിക്കുളിച്ച് ഈറനുടുത്തു നിൽക്കുന്ന പെണ്ണിന്റെ കൂന്തൽപ്പോലെ ഇരുട്ടിനെ നനയിച്ച മഴ തുള്ളിയ്ക്കൊരു കുടവയർ എന്ന കണക്കിൽ ഭൂമിയെ ശ്വാസം മുട്ടിക്കും വിധം കെട്ടിപ്പുണർന്നു.

ഇടിയും മഴയും വന്നാൽ മെയിൻ സ്വിച്ച് ഓഫ് ചെയ്യണം എന്ന തിരുവിതാംകൂറിലെ അലിഖിത നിയമം ഓർത്ത് ചാടിപ്പിണഞ്ഞെണീറ്റ് ഞാൻ മെയിൻ സ്വിച്ചിന് അടുത്തേയ്ക്കു ചെന്നു. സ്വിച്ചുബോർഡിന്റെ പുറംചട്ട തുറന്നു. ചെറിയൊരു രാക്ഷസന്റെ നാക്കു പോലെ തോന്നിക്കുന്ന സ്വിച്ചിനെ താഴേയ്ക്കു വലിച്ച് ഓഫ് ആക്കി.  പുറംചട്ട അടയ്ക്കാതെതന്നെ തിരിഞ്ഞു. രാവിലേ ഓൺ ചെയ്യാൻ വരുമ്പൊ അല്ലെങ്കിൽ വീണ്ടും തുറക്കണ്ടേ...

'' ഞാൻ കൂടി വന്നോട്ടേ...?''

പിന്നിൽ നിന്നൊരു ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി. ആരുമില്ല. എന്തോ... പേടി പോലും തോന്നുന്നില്ല...

'' ഞാൻ കൂടി വന്നോട്ടേന്ന്...? സമ്മതം കിട്ടിയാലേ എനിക്ക് പുറത്തിറങ്ങാനാകൂ... ''

വരുന്നതെന്തെങ്കിലുമാകട്ടേ എന്നുചിന്തിച്ച് '' പോന്നോളൂ'' എന്ന് സമ്മതം മൂളി.

മുട്ടോളമെത്തുന്ന മുടി, വലിയ ഉണ്ടക്കണ്ണുകൾ, സരസ സുന്ദരമായ തൂവെള്ള സാരി, അതിസുന്ദരികൾക്കു മാത്രം ചേരുന്ന വിധം ഭ്രാന്തുപിടിച്ച നിലാവുള്ള കറുപ്പ്. മൈലാഞ്ചി കമ്പുപോലെ നേർത്ത കൈകൾ... മുലകൾവഴി മുഖത്തേയ്ക്കെത്തിയ എന്റെ നോട്ടം അതി തരളമായ അവളുടെ ചിരിയിൽ ലയിച്ചു.

'' സമ്മതമുണ്ടെങ്കിലേ എനിക്ക് പുറത്തേയ്ക്കു വരാൻ പറ്റുമായിരുന്നുള്ളൂ... അതാ ചോതിച്ചെ...''

'' നീ എങ്ങനാ ഇതിനകത്തായെ...?''

'' ഇവിടത്തെ അമ്മമ്മയാ... കഴിഞ്ഞ ഇടവത്തിന് ഇടിയും മഴയും ഇരുട്ടും അങ്ങനെ ആകെ ഉത്സവമായിരുന്ന ഒരു സന്ധ്യയ്ക്ക് അമ്മമ്മ മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ അടപ്പ് തുറന്നു.
അകത്ത് എന്താണെന്നറിയാനുളള കൗതുകത്തിൽ ഞാൻ ഒന്ന് കയറി നോക്കിയതാ... കണ്ണു ചിമ്മും മുന്നേ അമ്മമ്മ പാളി അടച്ചുകളഞ്ഞു. അടയ്ക്കുന്നേരം വേഗത്തിലെന്തോ മന്ത്രവും ചൊല്ലിയെന്നാ തോന്നുന്നെ...''

'' നിനക്ക് പുറത്തുവരാൻ കഴിയില്ലേ...?''

'' മനുഷ്യർ ആരെങ്കിലും പൂട്ടിയിട്ടാൽ മറ്റൊരാളുടെ സമ്മതം കിട്ടിയേ എനിക്ക് പുറത്തു വരാനൊക്കൂ...
അങ്ങനെ ഒരാൾ സമ്മതം തന്ന് പുറത്തിറക്കിയാൽ പിന്നെ ഞാൻ അയാളുടെ...''

'' അയാളുടെ...!!?''

അവൾ നാണത്തിൽ ചിരിച്ച് മുഖംകുനിച്ചു. ഞാൻ വി.ജെ ജയിംസിന്റെ യക്ഷിയെ ഓർത്തു.

'' അയ്യോ.... ഞാൻ അങ്ങനൊന്നും അല്ല. ചിലർ അങ്ങനാ. അതും കഥ ആവില്ല, സത്യമാവും... പിന്നേ, ഞാൻ മുന്നിലിങ്ങനെ നിൽക്കുമ്പോൾ വേറൊരു സുന്ദരിയെ പറ്റി ചിന്തിക്കുന്നത് ശരിയല്ല...''
അവൾ ചിരിച്ചു.

'' നിനക്ക് എന്റെ ചിന്തകളേയും...''

'' പറ്റും. ''

സ്വർഗ്ഗത്തിന്റെ ഉടയാട പറിച്ചെറിഞ്ഞതുപോലെ ഒരു മിന്നൽ പാഞ്ഞുവന്ന് ഇരുട്ടിനെ നഗ്നയാക്കി. അനന്തരം ആയിരം ഗജങ്ങൾ താളംപിടിക്കും പോലെ ഇടിമുഴക്കങ്ങൾ കേട്ടു.
രാത്രി നനഞ്ഞു കുതിർന്നു ...

ഹരികൃഷ്ണൻ ജി. ജി.

Search This Blog

മഴ